top of page

വൈവിധ്യമാർന്ന മത്സ്യ ഉത്പന്നങ്ങളുമായി മത്സ്യഫെഡിൻ്റേയും സാഫിൻ്റേയും സ്റ്റാളുകൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 16
  • 1 min read
ree

രൂചിയേറും മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയനിലെ മത്സ്യഫെഡിന്റെയും സാഫിന്റെയും സ്റ്റാളുകള്‍. അന്താരാഷ്ട്ര വ്യാപാര മേളയിലെ നാലാം നമ്പര്‍ ഹാളിലാണ് കേരളത്തിൻ്റെ  പവലിയൻ.

ree

മത്സ്യങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് മത്സ്യഫെഡ് സ്റ്റാളിന്റെ സവിശേഷത. ചൂര, കേര, ചെമ്മീന്‍ അച്ചാറുകള്‍, ചെമ്മീന്‍ റോസ്റ്റ് , ചെമ്മീന്‍ ചമ്മന്തിപ്പൊടി എന്നിവ ലഭ്യമാണ്. മീന്‍ പൊരിക്കാനുള്ള മസാല, കറിവയ്ക്കാനുള്ള ഇന്‍സ്റ്റന്റ് കറി മിക്‌സ് എന്നിവയും കിട്ടും. ഒരു കിലോ മീന്‍ പാചകം ചെയ്യാന്‍ ഇതിലൊരു പാക്കറ്റ് മതിയാകും. ചെമ്മീന്‍ തോടില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കൈറ്റോണ്‍   ഫുഡ് സപ്ലിമെന്റ് വില്‍പ്പനയ്ക്കുണ്ട്. എട്ടാം നമ്പര്‍ സ്റ്റാളിലാണ് മത്സ്യഫെഡ് പ്രവര്‍ത്തിക്കുന്നത്. മീനില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വളവും ലഭ്യമാണ്.


മത്സ്യബന്ധന മേഖലയിലെ വനിതകളുടെ സംഘമായ  സാഫിന് 10,600 സൊസൈറ്റികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. ശുചിത്വമുള്ളതും ഉപ്പിന്റ അളവ് കുറവുള്ളതായ ഉണക്കമീനുകളുടെ വിപുലമായി ശേഖരം  സാഫ്  വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. സോളാര്‍ ഡ്രൈയറിലാണ് മീനുകള്‍ ഉണക്കിയെടുക്കുന്നത്. മസാല ചേര്‍ത്ത ചെമ്മീന്‍ റോസ്റ്റ്, ഓര്‍ഗാനിക് കറി മസാല എന്നിവയും ഇവിടെനിന്ന് നല്ല രീതിയിൽ  വിറ്റഴിയുന്നു. കേര, കക്ക, ചെമ്മീന്‍ എന്നിവയുടെ അച്ചാറുകള്‍ ലഭ്യമാണ്. സാഫിന്റെ വയനാട് യൂണിറ്റ് ഉത്പാദിപ്പിച്ച ചാര്‍ക്കോള്‍ പല്‍പ്പൊടിയാണ് സ്റ്റാളിലെ മറ്റൊരു ആകര്‍ഷണം. തുളസി, ഗ്രാമ്പൂ, പേര ഇല, മാവില , മഞ്ഞള്‍ , കുരുമുളക് , ഏലക്ക എന്നിവയുടെ ഫ്‌ളേവറിലുള്ള പല്‍പ്പൊടികളുണ്ട്. ഇടുക്കി യൂണിറ്റ് തയ്യാറകാക്കിയ സുഗന്ധവ്യഞ്ജനങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും എത്തിച്ചിട്ടുണ്ട്. ശര്‍ക്കരയും തേങ്ങയും തേനും ചേര്‍ത്തുണ്ടാക്കിയ മലബാര്‍ ബിന്ധിയ ആരുടെയും നാവില്‍ വെള്ളമൂറിക്കും. മലബാറിന്റെ തനതു മധുരം നുകരാനുള്ള അവസരം സന്ദര്‍ശകര്‍ പാഴാക്കുന്നില്ല. പരമ്പാരഗത രീതിയില്‍ ചക്കില്‍ ആട്ടിയ വെളിച്ചെണ്ണയും ഇവിടെനിന്ന് വാങ്ങാനാവും. സ്റ്റാള്‍ നമ്പര്‍ 25 ലാണ് സാഫിന്റെ സാന്നിധ്യം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page