മഹാ കുംഭമേളയ്ക്ക് ഇന്ന് സമാരംഭം; സുരക്ഷാ ക്രമീകരണങ്ങൾ വിപുലം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 13
- 1 min read

മഹാ കുംഭമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നു രാവിലെ ആയിരക്കണക്കിന് ഭക്തജനങ്ങൾ ത്രിവേണി സംഗമത്തിൽ പുണ്യസ്‍നാനം നടത്തി. പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമാണ് ത്രിവേണി സംഗമം. 40 ലക്ഷത്തോളം തീർത്ഥാടകരാണ് ഇന്ത്യയുടെ പല ഭാഗത്തു നിന്നും വിദേശങ്ങളിൽനിന്നുമായി എത്തിയിരിക്കുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ 45 ദിവസം നീളുന്ന കുംഭമേളക്കായി 45 കോടി ഭക്തജനങ്ങൾ എത്തുമെന്നാണ് കണക്കാക്കുന്നത്. 12 വർഷം കൂടുമ്പോഴാണ് മഹാകുംഭമേള നടക്കുന്നത്.
ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പ് വരുത്താനും ഉത്തർപ്രദേശ് പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതാദ്യമായി 100 മീറ്റർ വരെ ആഴത്തിൽ ഡൈവ് ചെയ്യാൻ കഴിയുന്ന അണ്ടർവാട്ടർ ഡ്രോണുകളും, 120 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ടെതേർഡ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശേഷിയുള്ള 2,700 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംഗമ മേഖലയിൽ രാപ്പകൽ നിരീക്ഷണത്തിനാണ് ഈ സന്നാഹം.
തീർത്ഥാടകർക്കായി ടോയ്‌ലറ്റ് സൗകര്യവും സാനിട്ടേഷൻ സൗകര്യവുമുള്ള 1,50,000 ടെന്‍റുകൾ സജ്ജമാണ്. പുതുതായി 4,50,000 ഇലക്ട്രിസിറ്റി കണക്ഷനുകളും സ്ഥാപിച്ചിട്ടുണ്ട്.
Comments