മെഡിക്കൽ റെക്കോർഡ് പുറത്തുവിടാൻ ട്രംപിന് സമ്മർദ്ദം; കമലയ്ക്ക് സ്റ്റാമിന ഇല്ലെന്ന് എതിർവാദം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 13, 2024
- 1 min read

അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന്‍റെ മെഡിക്കൽ റെക്കോർഡ് പുറത്തുവിട്ടതോടെ ട്രംപിന്‍റെ മെഡിക്കൽ റെക്കോർഡും പുറത്തുവിടണമെന്ന് ആവശ്യം ശക്തമായി. കമലാ ഹാരിസ് പൂർണ ആരോഗ്യവതി ആണെന്നും പ്രസിഡന്‍റാകാൻ ഫിറ്റ് ആണെന്നുമാണ് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ട്രംപ് തന്‍റെ ഹെൽത്ത് റെക്കോർഡ് വെളിപ്പെടുത്താൻ തയ്യാറാകാത്തത് ആരോഗ്യകാര്യത്തിൽ സുതാര്യത ഇല്ലാത്തത് മൂലമാണെന്നാണ് എതിരാളികളുടെ പ്രചാരണം. പ്രസിഡന്‍റാകാനുള്ള ആരോഗ്യക്ഷമത ഉണ്ടോയെന്ന കാര്യം പൊതുജനം അറിയേണ്ടെന്നുള്ള സമീപനമാണ് ട്രംപിനുള്ളതെന്നാണ് കമലാ ഹാരിസിന്‍റെ കാംപെയിൻ വൃത്തങ്ങൾ ആരോപിക്കുന്നത്.
അതേസമയം കാംപെയിനുകളിൽ ട്രംപാണ് കമലാ ഹാരിസ്സിനേക്കാൾ ആക്‌ടീവെന്നാണ് റിപ്പബ്ലിക്കൻ കാംപെയിൻ നിരത്തുന്ന എതിർവാദം. കമലാ ഹാരിസ്സിന് സ്റ്റാമിന പോരെന്നും ട്രംപിന് അത് ധാരാളമുണ്ടെന്നുമാണ് അവർ പറയുന്നത്.
പ്രസിഡന്‍റാകാനുള്ള ശാരീരികവും മാനസികവുമായ ക്ഷമത കമലാ ഹാരിസിനുണ്ടെന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കമലാ ഹാരിസിന്‍റെ പേഴ്‌സണൽ ഡോക്‌ടറായിരിക്കുന്ന ഡോ. ജോഷ്വ സൈമൺസാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതേ തുടർന്നാണ് ട്രംപ് ഹെൽത്ത് റെക്കോർഡ് പരസ്യമാക്കണമെന്ന ആവശ്യം ഉയർന്നത്. പ്രസിഡന്‍റ് ജോ ബൈഡന്‍റെ അനാരോഗ്യം റിപ്പബ്ലിക്കൻ പാർട്ടി പലതവണ ഉന്നയിച്ചിട്ടുള്ളതാണ്. ആ പശ്ചാത്തലത്തിലാണ് 78 വയസ്സായ ഡൊണാൾഡ് ട്രംപിന്‍റെ ശാരീരികവും മാനസികവുമായ ഫിറ്റ്‍നെസ് വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമായത്.
Comments