top of page

നീറ്റ് വിവാദം നീറുന്നതിനിടെ കർശന നിയമം വിജ്ഞാപനം ചെയ്തു

  • പി. വി ജോസഫ്
  • Jun 22, 2024
  • 1 min read


ree

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നീറ്റ്, യുജിസി-നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ കേന്ദ്രം പുതിയ നിയമം ഇന്നലെ വിജ്ഞാപനം ചെയ്തു. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ള പബ്ലിക് പരീക്ഷകൾ (ക്രമക്കേടുകൾ തടയൽ) നിയമം, 2024 രാഷ്‍ട്രപതി ദ്രൗപതി മുർമു ഫെബ്രുവരിയിൽ ഒപ്പ് വെച്ചതാണ്. ഈ നിയമം അനുസരിച്ച് ചോദ്യപേപ്പർ ചോർച്ചയിലും, ഉത്തരക്കടലാസിലെ കൃത്രിമങ്ങൾക്കും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് മിനിമം മൂന്ന് വർഷം ജയിൽ ശിക്ഷ ലഭിക്കും. അത് അഞ്ച് വർഷം വരെ നീട്ടാനും, 10 ലക്ഷം രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. ജാമ്യമില്ലാ വകുപ്പിലാണ് കേസ് എടുക്കുക. ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാത്ത പരീക്ഷാ നടത്തിപ്പുകാർക്ക് 1 കോടി രൂപ വരെയാണ് പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അവർക്ക് ജയിൽ ശിക്ഷ 10 വർഷം വരെയാകാം. സംഘടിതമായി ചെയ്യുന്ന കുറ്റകൃത്യത്തിനും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്ക് ഇതേ ശിക്ഷ ലഭിക്കും. UPSC, SSC, റയിൽവെ, ബാങ്കിംഗ് റിക്രൂട്ട്‍മെന്‍റ് എന്നിങ്ങനെ നടത്തപ്പെടുന്ന എല്ലാ മത്സര പരീക്ഷകൾക്കും ഈ നിയമം ബാധകമായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page