ഗോൾഡൻ പാം കാൻ്റീനിൽ (ആർമി കാന്റീൻ) ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 21 hours ago
- 1 min read

ഓണം ഒരു ദിവസത്തിൽ ജനിച്ച ഉത്സവമല്ല; നൂറ്റാണ്ടുകളിലൂടെ ഓർമ്മകളും വിശ്വാസങ്ങളും കാർഷികജീവിതവും ജനകീയപാരമ്പര്യങ്ങളും ചേർന്ന് മെനഞ്ഞെടുത്ത കേരളത്തിന്റെ ആത്മാവാണ്. പുരാണത്തിൽ തോറ്റ രാജാവാണ് മഹാബലി. എന്നാൽ കേരളത്തിന്റെ ഓർമ്മയിൽ അദ്ദേഹം ഇന്നും വിജയിയാണ്. രാജ്യം നഷ്ടപ്പെട്ടെങ്കിലും പ്രജകളുടെ സ്നേഹം നഷ്ടപ്പെട്ടില്ല. പാതാളത്തിലേക്ക് പോയെങ്കിലും വർഷത്തിലൊരിക്കൽ തന്റെ ജനങ്ങളെ കാണാനുള്ള അവകാശം നേടി. അങ്ങനെ ഒരു രാജാവിന്റെ തിരിച്ചുവരവ് ഒരു ജനതയുടെ ഉത്സവമായി.

ഓണാഘോഷം എല്ലാ വർഷവും നടത്തി വരാറുള്ളത്പോലെ ഈ വർഷവും ഗോൾഡൻ പാം കാൻ്റീനിൽ (ആർമി കാന്റീൻ) ലെഫ്റ്റനൻ്റ് കേണൽ സുധീർ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ആഘോഷിച്ചു. ലെഫ്റ്റനൻ്റ് കേണൽ മോറീസ് ആർ സി മുഖ്യാതിഥിയായിരുന്നു.
ഓണം വരുമ്പോൾ കേരളം സ്വന്തം ഒരു സ്വപ്നകാലത്തെയാണ് വരവേൽക്കുന്നത്. പൂക്കളത്തിലെ ഓരോ പൂവും, വാഴയിലയിലെ ഓരോ വിഭവവും, വള്ളത്തിന്റെ ഓരോ തുഴയും, ഓണപ്പാട്ടിലെ ഓരോ വരിയും ഒരേ കഥയാണ് പറയുന്നത്: സമൃദ്ധി പങ്കിടുമ്പോഴാണ് പൂർണമാകുന്നത്;
കേരളത്തനിമയോടുകൂടി നടത്തിയ കാര്യ പരിപാടികളിൽ സ്റ്റാഫിൻ്റെ തിരുവാതിരകളിയും, കാലാപ്രകടനങ്ങളും ഉണ്ടായിരുന്നു. വിവിധ സേന വിഭാഗങ്ങളിൽ നിന്ന് വിരമിച്ച സൈനികർ നടത്തിയ ഈ കാര്യപരിപാടി മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതയിരുന്നു. കാര്യപരിപടികൾക്ക്ശേഷം സുബേദാർ രാജകുമാരനും സംഘവും ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആഘോഷം അവസാനിച്ചു.




Comments