രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് സ്ഥിരം കുറ്റവാളി; ഹസൻകുട്ടി പിടിയിലായത് ചിന്നക്കടയിൽനിന്ന്, കുട്ടിയെ ഉപേക്ഷിച്ചത് ഭയന്ന്
- VIJOY SHAL
- Mar 3, 2024
- 1 min read

തിരുവനന്തപുരം: പേട്ടയിൽ ബിഹാർ സ്വദേശികളുടെ മകളായ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് പോക്സോ അടക്കം എട്ടോളം കേസുകളിൽ ഉൾപ്പെട്ട പ്രതി. കൊല്ലം അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീർ ആണ് കേസിൽ പിടിയിലായതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. രാത്രിയിലടക്കം അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾക്ക് കൃത്യമായ മേൽവിലാസമില്ലെന്നും പോക്സോ വകുപ്പിലെ സെക്ഷൻ ഏഴ്, എട്ട് കുറ്റകൃത്യങ്ങൾ ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി.
18ന് രാത്രി 10:30ന് പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ചാക്ക - എയർപോർട്ട് റൂട്ടിലൂടെ നടന്നുപോകുന്നതിനിടെ പ്രതി ഒരിടത്തുനിന്ന് കരിക്കിൻവെള്ളം കുടിച്ചു. അവിടുത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് പ്രതി പെൺകുട്ടിയെ കാണാനിടയായത്. രാത്രി 12നും ഒരുമണിക്കും ഇടയിലാണ് പെൺകുട്ടിയെ തട്ടിയെടുത്തത്. നേരം പുലരും മുൻപേ ഉപേക്ഷിച്ചു. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിച്ചതിനെ തുടർന്ന് കുട്ടിക്ക് അനക്കമില്ലാതെ വന്നത് കണ്ട് ഭയന്നാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പ്രതി പറയുന്നതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
2022ൽ അയിരൂരിൽ ഇയാൾ മറ്റൊരു പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞു വശീകരിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 12നാണ് കൊല്ലം ജയിലിൽനിന്ന് ഇറങ്ങിയത്. അയിരൂരിലെ പോക്സോ കേസിനു പുറമേ കല്ലമ്പലം, ചിറയിൻകീഴ്, പാങ്ങോട്, ആലപ്പുഴ എന്നിവിടങ്ങളിൽ ഭവനഭേദനം, ക്ഷേത്ര കവർച്ച, വാഹന മോഷണമടക്കം വിവിധ കേസുകളിൽ ഹസൻകുട്ടി പ്രതിയാണ്.
ആരുമായും ബന്ധം പുലർത്താത്ത പ്രകൃതമാണ് ഹസൻകുട്ടിക്ക് എന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കൃത്യമായ മേൽവിലാസം ഇയാൾക്കില്ല. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ജയിൽ അധികൃതരിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിനും ഒടുവിൽ കൊല്ലത്തെ ചിന്നക്കടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് കേസ് രജിസ്റ്റർ ചെയ്യാത്ത പോക്സോ കുറ്റകൃത്യങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായെന്നും സിഎച്ച് നാഗരാജു പറഞ്ഞു.
മലയാളം നല്ലപോലെ സംസാരിക്കുന്ന ഹസൻകുട്ടി ചെറുപ്പത്തിൽ ഗുജറാത്തിലായിരുന്നുവെന്നും അച്ഛനും അമ്മയുമാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നുമാണ് പറയുന്നത്. ഇക്കാര്യം എത്രത്തോളം ശരിയാണെന്ന് അന്വേഷിക്കണം. ഇയാൾക്ക് കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ പക്കൽ സാധാരണ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്നും ഇയാൾക്ക് മലയാളം വായിക്കാനറിയില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.










Comments