മുക്കുപണ്ടം നൽകി കബളിപ്പിച്ചെന്ന പരാതിയുമായി അമേരിക്കൻ വനിത
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 11, 2024
- 1 min read

ജയ്പ്പൂരിലെ ഒരു ജുവലറി ഷോപ്പിൽ നിന്ന് സ്വർണ്ണം വാങ്ങിയ അമേരിക്കൻ വനിത പോലീസിൽ പരാതി സമർപ്പിച്ചു. പല തവണയായി ആറ് കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങിയ ചെറിഷ് എന്ന വനിതയാണ് അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം പരാതിയുമായി മുന്നോട്ടു പോകുന്നത്.
ജയ്പ്പൂരിലെ മനക് ചൗക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജോഹ്‍ഡി ബസാറിലെ ഒരു കടയിൽ നിന്നാണ് ചെറിഷ് ആഭരണങ്ങൾ വാങ്ങിയത്. ഇന്ത്യയിൽ നിന്ന് വാങ്ങിയതെന്നു പറഞ്ഞ് അമേരിക്കയിലെ ഒരു എക്‌സിബിഷനിൽ അവർ അഭിമാനത്തോടെ ആഭരണങ്ങൾ പ്രദർശിപ്പിച്ചു. അവിടെ നടന്ന പരിശോധനയിലാണ് സ്വർണ്ണം പൂശിയ മുക്കുപണ്ടമാണെന്ന് ബോധ്യമായത്. തിരികെ ജയ്പ്പൂരിലെത്തി പരാതിപ്പെട്ടെങ്കിലും കടയുടമകളായ രാജേന്ദ്ര സോണിയും മകൻ ഗൗരവ് സോണിയും ഗൗനിച്ചില്ല. എന്നാൽ ചെറിഷ് അമേരിക്കൻ എംബസിയുടെ സഹായത്തോടെ പരാതി കൊടുത്തതോടെ പോലീസ് ഗൗരവത്തോടെ അന്വേഷണം ആരംഭിച്ചു.
ഒളിവിൽ പോയ കടയുടമകളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി. സ്വർണ്ണത്തോടൊപ്പം വ്യാജ ഒതന്‍റിസിറ്റി സർട്ടിഫിക്കറ്റ് നൽകിയ നന്ദ് കിഷോർ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.










Comments