ഭൗമോദയം പകർത്തിയ ശാസ്ത്രജ്ഞൻ വിമാനാപകടത്തിൽ മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 8, 2024
- 1 min read

അപ്പോളോ ദൗത്യത്തിൽ ചന്ദ്രനെ വലയം വെച്ച ശാസ്ത്രജ്ഞൻ വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ മരിച്ചു. വാഷിംഗ്‌ടണിന് സമീപം കടലിലാണ് അദ്ദേഹം സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണത്.

അപ്പോളോ 8 ൽ 1968 ലാണ് ചാന്ദ്രിക പര്യവേക്ഷണം ലക്ഷ്യമിട്ട് അദ്ദേഹം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുമ്പോഴാണ് പേടകത്തിന്‍റെ പൈലറ്റായിരുന്ന അദ്ദേഹം ബഹിരാകാശത്ത് ഭൂമി ഉദിച്ചുയരുന്ന സുന്ദര ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഡിസംബർ 24 ന് എടുത്ത ഈ ഫോട്ടോ ഭൂമിയുടെ ആദ്യത്തെ കളർ ഫോട്ടോ ആണ്. ശാസ്ത്രസമൂഹത്തെ മാത്രമല്ല സാധാരണക്കാരെയും ഇന്നും വിസ്‍മയിപ്പിക്കുന്ന ഐതിഹാസിക ചിത്രമായി അത് മാറി. ചന്ദ്രോപരിതലവും ചിത്രത്തിൽ കാണാം. ആരും കാണാനില്ലാത്തിടത്ത് കാണപ്പെടുന്ന ഭൗമോദയം അങ്ങനെ എല്ലാവരും കണ്ടു. "ചന്ദ്രനെ കണ്ടെത്താനായി ബഹിരാകാശത്ത് ബഹുദൂരം താണ്ടിയെത്തിയ ഞങ്ങൾ ഭൂമിയെ കണ്ടെത്തിയിരിക്കുന്നു", എന്നാണ് ഈ അവിസ്‍മരണീയ മൂഹൂർത്തത്തെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചത്.
90 വയസ് പിന്നിട്ട ആൻഡേഴ്‌സ് സഞ്ചരിച്ച ബീച്ച്ക്രാഫ്റ്റ് AA 45 എന്ന ചെറുവിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീണത്. കടലിൽ നിന്ന് മൃതദേഹം കണ്ടെടുത്തെന്ന് അദ്ദേഹത്തിന്‍റെ മകൻ ഗ്രെഗ് ആൻഡേഴ്‌സ് അറിയിച്ചു.










Comments