ബൈഡന്‍റെ ഫണ്ട് കമലയ്ക്ക് പാടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- പി. വി ജോസഫ്
- Jul 25, 2024
- 1 min read

അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസിഡന്‍റ് ജോ ബൈഡനുവേണ്ടി പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളർ വരുന്ന ഫണ്ട് കമലാ ഹാരിസ്സിനുവേണ്ടി വകമാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഡൊണാൾഡ് ട്രംപ്. ഫെഡറൽ ഇലക്ഷൻ കമ്മീഷന് ട്രംപിന്‍റെ കാംപെയിൻ കമ്മിറ്റി പരാതി നൽകിക്കഴിഞ്ഞു. ബൈഡനുവേണ്ടി പിരിച്ച ഫണ്ടിൽ ചെലവായത് കിഴിച്ച് നിലവിൽ 96 മില്യൻ ഡോളർ ബാക്കിയുണ്ടെന്നാണ് കണക്ക്. ആ തുക കമലാ ഹാരിസ്സിന്‍റെ ഫണ്ടായി വകമാറ്റുന്നത് ഫെഡറൽ ഇലക്ഷൻ കമ്മീഷൻ നിയമത്തിന് വിരുദ്ധമാണെന്ന് ട്രംപ് കാംപെയിനിന്‍റെ അഭിഭാഷകരിൽ ഒരാളായ ഡേവിഡ് വാറിംഗ്‌ടൺ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ഫണ്ട് വകമാറ്റൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഈ നീക്കം പണം കൊള്ളയടിക്കുന്നതിന് തുല്യമാണെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. അമിത ഫണ്ട് പരിധി വിടുന്നെന്നും അദ്ദേഹം ആരോപിച്ചു.
ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയ ഉടൻ കമലാ ഹാരിസ്സിന്‍റെ പേര് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ബൈഡൻ കാംപെയിൻ എന്ന പേര് കമലാ ഹാരിസ് കാംപെയിൻ എന്നാക്കി മാറ്റുകയും ബാങ്ക് അക്കൗണ്ടുകളുടെയും തിരഞ്ഞെടുപ്പ് ഫണ്ടിന്‍റെയും ചുമതല കമലാ ഹാരിസ് ഏറ്റെടുക്കുകയും ചെയ്തു. അതിനുശേഷവും 100 മില്യൻ ഡോളർ ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. അമിത ഫണ്ട് സ്വരൂപിക്കുന്നതും വിനിയോഗിക്കുന്നതും നിയമിരുദ്ധമാണെന്നാണ് ട്രംപ് വിഭാഗം വാദിക്കുന്നത്.
Comments