ഫ്രാൻസീസ് മാർപാപ്പയുടെ ഏഷ്യാ-പസഫിക് ദീർഘയാത്ര ഇന്നുമുതൽ
- പി. വി ജോസഫ്
- Sep 2, 2024
- 1 min read

നാല് രാജ്യങ്ങളിലായി 12 ദിവസം നീളുന്ന പര്യടനത്തിന് ഫ്രാൻസീസ് മാർപാപ്പ ഇന്നു തുടക്കം കുറിക്കുന്നു. ഇന്തോനേഷ്യ, പപ്പുവാ ന്യൂ ഗിനി, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് 87 വയസ്സ് പിന്നിട്ട മാർപാപ്പ സന്ദർശനം നടത്തുന്നത്. 2013 ൽ കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്ത് എത്തിയ ശേഷം ഫ്രാൻസീസ് മാർപാപ്പ നടത്തുന്ന ഏറ്റവും സുദീർഘവും വിദൂരസ്ഥവുമായ പര്യടനമായിരിക്കും ഇത്. വിമാനത്തിൽ അദ്ദേഹം 20,000 മൈൽ ദൂരമാണ് യാത്ര ചെയ്യുക. ഈ പര്യടനം 2020 ൽ നടത്താനാണ് പ്ലാനിട്ടത്. കോവിഡ് മഹാമാരി പടർന്നു പിടിച്ച സാഹചര്യത്തിൽ അത് ഉപേക്ഷിക്കുകയായിരുന്നു.
കത്തോലിക്കാ സഭ ഏഷ്യൻ മേഖലക്ക് നൽകുന്ന പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ സന്ദർശനം. പലവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന മാർപാപ്പ ഏഷ്യക്ക് സഭ നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് വാചാലമായി സംസാരിക്കാറുണ്ടെന്ന് വാഷിഗ്‌ടണിൽ വിൽസൻ സെന്‍ററിലെ ഇന്തോ-പസഫിക്ക് പ്രോഗ്രാം ഡയറക‌്ടർ ഷിഹോകോ ഗോട്ടോ പറഞ്ഞു. ലോകത്ത് ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിലാണ് മാർപാപ്പ ആദ്യം എത്തുക. മതസൗഹാർദ്ദത്തിന് ഊന്നൽ നൽകുന്ന അദ്ദേഹം ജക്കാർത്തയിലെ പ്രധാന മോസ്ക്ക് സന്ദർശിക്കും. മോസ്ക്കിൽ നിന്ന് കത്തോലിക്കാ കത്തീഡ്രൽ പള്ളിയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയിലൂടെ അദ്ദേഹം സഞ്ചരിക്കും. ഗ്രാൻഡ് ഇമാം നസിറുദ്ദീൻ ഉമർ ഈ പാതയിലൂടെ മാർപാപ്പയെ അനുഗമിക്കും. പിന്നീട് നടക്കുന്ന ഒരു സർവ്വമത സമ്മേളനത്തൽ മാർപാപ്പയോടൊപ്പം ഇമാമും പങ്കെടുക്കും. ഇരു മതങ്ങളും തമ്മിലുള്ള സൗഹാർദ്ദത്തിന്‍റെ പ്രതീകമായ ഈ തുരങ്കം 2020 ലാണ് നിർമ്മാണം പൂർത്തിയാക്കിയത്.










Comments