തീപിടുത്തമുണ്ടായ ആശുപത്രിയുടെ പ്രവർത്തനം ലൈസൻസ് ഇല്ലാതെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 28, 2024
- 1 min read

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ കഴിഞ്ഞ ശനിയാഴ്ച്ച തീപിടുത്തമുണ്ടായ ബേബി കെയർ ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി. ലൈസൻസ് കാലാവധി ഈ വർഷം മാർച്ച് 31 ന് കഴിഞ്ഞിരുന്നെങ്കിലും ഇതുവരെ പുതുക്കിയിട്ടില്ല. നേരത്തെ നൽകിയിരുന്ന ലൈസൻസ് അഞ്ച് ബെഡ്ഡുള്ള ആശുപത്രിക്ക് വേണ്ടി ആയിരുന്നു. എന്നാൽ തീപിടുത്തം ഉണ്ടായപ്പോൾ 12 നവജാത ശിശുക്കളാണ് അവിടെ ഉണ്ടായിരുന്നത്. ഏഴ് നവജാത ശിശുക്കളാണ് വെന്തുമരിച്ചത്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളോ തീയണയ്ക്കാനുള്ള ഉപാധികളോ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടില്ല. മാത്രമല്ല, നിയോ-നേറ്റൽ ഇന്‍റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുന്ന നവജാത ശിശുക്കളെ ചികിത്സിക്കാൻ ആവശ്യമായ യോഗ്യത അവിടെ നിയമിതരായ ഡോക്‌ടർമാർക്ക് ഇല്ലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഫയർ ഡിപ്പാർട്ട്‍മെന്‍റിൽ നിന്നുള്ള NOC യും ഇല്ലായിരുന്നെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‍മെന്‍റ് ഡയറക്‌ടർ അതുൽ ഗാർഗ് പറഞ്ഞു.
അതിനിടെ, സംഭവത്തിന് ശേഷം ഒളിവിൽ പോയ ആശുപത്രി ഉടമ ഡോ. നവീൻ ഖിച്ചിയെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടുത്തം ഉണ്ടായ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ആകാശിനെയും കസ്റ്റഡിയിൽ എടുത്തു.










Comments