ഐ.പി.എൻ.എ- യുടെ ഹർജിയിൽ ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിനോട് നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 7
- 2 min read

നഴ്സുമാരുടെ കൗൺസിൽ മാറ്റം (റെസിപ്രോക്കൽ രജിസ്ട്രേഷൻ) ഉൾപ്പെടെയുള്ള പ്രക്രിയകളിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, കാലതാമസം ഒഴിവാക്കുന്നതിനുമായി ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ തന്നെ ആവിഷ്‌കരിച്ച നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിങ് സിസ്റ്റം (എൻ.ആർ.ടി.എസ്) കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷൻ നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ, ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്ത് പരാതിക്കാരനെ അറിയിക്കാൻ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന് കർശന നിർദ്ദേശം നൽകി.
രാജ്യത്തെ നഴ്‌സിംഗ് കൗൺസിലുകളുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, നഴ്സുമാരുടെ കൃത്യമായ രേഖകൾ ശേഖരിക്കുന്നതിനും വേണ്ടി 2018- ലാണ് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, നഴ്‌സസ് രജിസ്ട്രേഷൻ & ട്രാക്കിംഗ് സിസ്റ്റം ആവിഷ്‌കരിച്ചത്. എല്ലാ സംസ്ഥാന നഴ്സസ് രജിസ്ട്രേഷൻ കൗൺസിലുകളുമായും വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാണ്, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ഈ സംവിധാനം കൊണ്ടുവന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററുമായി (NIC) സഹകരിച്ചാണ് എൻ. ആർ ടി. എസ് - ന്റെ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ശരിയായ മാനവശേഷി ആസൂത്രണം നടത്താനും, കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കി നയപരമായ തീരുമാനങ്ങൾ എടുക്കാനും വളരെയധികം സഹായകരമാകുന്ന നഴ്‌സിംഗ് പ്രൊഫഷണലുകളുടെ കൃത്യവും, കാലികവുമായ ഡാറ്റ ഈ സംവിധാനത്തിന്റെ മറ്റൊരു വലിയ നേട്ടമാണ്. എൻ.ആർ.ടി.എസ് പോർട്ടൽ വികസിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ ഒന്നും ഇതുവരെ കൈവരിക്കാനായിട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
" ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ കണക്ക് പ്രകാരം, രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത നഴ്‌സുമാരുടെ എണ്ണം നിലവിൽ മുപ്പത്താറ് ലക്ഷത്തിന് മുകളിലാണ്. എൻ.ആർ.ടി.എസ് വഴി നാഷണൽ യുണീക്ക് ഐഡന്റിറ്റി നമ്പറിന് വേണ്ടി ഇതുവരെ എൻട്രോൾ ചെയ്തിരിക്കുന്നത് 12,87336 നഴ്സുമാർ മാത്രമാണ്. അതിൽ, 9,30,852 നഴ്സുമാർക്ക് മാത്രമാണ് നാഷണൽ യുണീക്ക് ഐഡന്റിറ്റി കാർഡ് നൽകിയിട്ടുള്ളത്. ഇപ്പോഴും ഈ സംവിധാനത്തിന് പുറത്താണ് ഭൂരിഭാഗം നഴ്സുമാരും ഉള്ളത്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലും, സംസ്ഥാന നഴ്സസ് രജിസ്ട്രേഷൻ കൗൺസിലുകളും തമ്മിൽ ഏകോപനമില്ലെന്നതിന്റെ സൂചനയാണിത്. സംസ്ഥാന നഴ്സസ് രജിസ്ട്രേഷൻ കൗൺസിലുകൾ എൻ.ഓ.സി-യും, റെസിപ്രോക്കൽ രജിസ്ട്രേഷനും അവരുടെ സ്വതന്ത്ര പോർട്ടലുകൾ വഴി നടത്തുകയും ചെയ്യുന്നു. നഴ്‌സിംഗ് സമൂഹത്തിന്റെ എല്ലാ രജിസ്ട്രേഷൻ പ്രക്രിയകളുമായി ബന്ധപ്പെട്ട ആവശ്യകതകൾക്കും ഒരു ഏകീകൃത സംവിധാനം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രീകൃത സംവിധാനമായ എൻ.ആർ.ടി.എസ് സംസ്ഥാന നഴ്സസ് രജിസ്ട്രേഷൻ കൗൺസിലുകൾ ഉപയോഗിക്കുന്നില്ല".
" ഇപ്പോഴും പല സംസ്ഥാനങ്ങളിലും നഴ്‌സുമാർ പ്രക്രിയകളിൽ കാലതാമസം നേരിടുന്നതിന്റെ ഒരു പ്രധാന കാരണമാവുമിതാണ്. രേഖകൾ ലഭിക്കാൻ അവർക്ക് പലപ്പോഴും ഇടനിലക്കാരെയും, ഏജൻസികളെയും ആശ്രയിക്കേണ്ടിവരുന്നു. ഇടനിലക്കാർ അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. " ഹർജിക്കാർക്ക് വേണ്ടി അഡ്വ. റോബിൻ രാജു വാദിച്ചു.
കോടതി ഇടപെടലോടെ, വിഷയത്തിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐ പി എൻ എ ജോയിന്റ് സെക്രട്ടറി സിജു തോമസ് പ്രതികരിച്ചു.
Comments