ഇന്ത്യൻ വംശജയായ ഡോക്‌ടർ മെഡിക്കൽ തട്ടിപ്പിന് കുറ്റക്കാരി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 2, 2024
- 1 min read

അമേരിക്കയിൽ മെഡിക്കൽ സെന്‍റർ നടത്തുന്ന ഇന്ത്യൻ വംശജ വൻ തുകയുടെ തട്ടിപ്പുകൾ നടത്തിയെന്ന് കോടതി കണ്ടെത്തി. ഗൈനക്കോളജി സേവനങ്ങൾ നൽകുന്ന ചിക്കാഗോയിലെ പ്രോഗ്രസീവ് വിമൻസ് ഹെൽത്ത്‍കെയർ എന്ന മെഡിക്കൽ സ്ഥാപനത്തിന്‍റെ ഉടമ ഡോ. മോണാ ഘോഷ് ബില്ലിംഗിൽ കൃത്രിമം കാട്ടി രോഗികളെ കബളിപ്പിച്ചതിന് പുറമെ ഇൻഷുറൻസ് കമ്പനികളിൽ വ്യാജരേഖകൾ സമർപ്പിച്ചും തട്ടിപ്പ് നടത്തിയെന്നാണ് കോടതിക്ക് ബോധ്യമായിരിക്കുന്നത്. ഫെഡറൽ ജയിലിൽ 10 വർഷം വീതം ശിക്ഷ ലഭിക്കാവുന്ന രണ്ട് കുറ്റങ്ങളാണ് തെളിഞ്ഞത്. ജില്ലാ ജഡ്‍ജി ഫ്രാങ്ക്‌ളിൻ വാൽഡെറാമ ഒക്‌ടോബർ 22 ന് ശിക്ഷ വിധിക്കും.
2.4 മില്യൻ ഡോളറിന്‍റെ തട്ടിപ്പാണ് നടന്നത്. അതിൽ 1.5 മില്യൻ ഡോളറിന്‍റെ തട്ടിപ്പ് നടത്തിയതായി മോണാ ഘോഷ് സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പിന്‍റെ യഥാർത്ഥ തുക തിട്ടപ്പെടുത്തി കോടതി ശിക്ഷ വിധിക്കുന്ന സമയത്ത് പ്രഖ്യാപിക്കും.
നൽകാത്ത സേവനങ്ങൾ രേഖയിൽ കാണിച്ചും, ആവശ്യമില്ലാത്ത സേവനങ്ങൾ അടിച്ചേൽപ്പിച്ചും, രോഗികളുടെ അനുമതിയില്ലാതെ ടെസ്റ്റുകൾ നടത്തിയുമൊക്കെയാണ് തട്ടിപ്പ് നടത്തിയത്. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് വൻ തുകകൾ വാങ്ങിയെടുക്കാൻ രോഗികളുടെ മെഡിക്കൽ റിക്കാർഡുകളിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് മോണാ ഘോഷ് കുറ്റസമ്മതം നടത്തയിട്ടുണ്ട്.










Comments