ആപ്പിലൂടെ ട്രാപ്പിലാക്കി പീഡനം; പ്രതി റിമാന്‍റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 30, 2024
- 1 min read

ഭോപ്പാൽ: വോയിസ് ആപ്പിലൂടെ ശബ്‍ദം മാറ്റി സ്ത്രീശബ്‍ദത്തിൽ പെൺകുട്ടികളെ വരുതിയിലാക്കി പീഡിപ്പിച്ച മുപ്പതുകാരനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു. ഭോപ്പാലിലെ സിദ്ദി സ്വദേശിയായ ബ്രജേഷ് പ്രജാപതി എന്നയാളാണ് ലേഡി പ്രൊഫസറായി ചമഞ്ഞ് ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ചത്. SC/ST സ്‍കോളർഷിപ്പിന് യോഗ്യതയുള്ള പെൺകുട്ടികളായിരുന്നു ടാർഗറ്റ്.
അർച്ചനാ മാഡം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് കോൾ ചെയ്യുക. സ്‍കോളർഷിപ്പ് തരപ്പെടുത്താമെന്ന് ഉറപ്പ് നൽകും. അപേക്ഷാ ഫോറത്തിൽ ഒപ്പിടാനാണ് നേരിട്ട് വരാൻ ആവശ്യപ്പെടുക. സ്ത്രീശബ്‍ദമായതിനാൽ പെൺകുട്ടികൾക്ക് സംശയം തോന്നിയതുമില്ല. ഒരാളെ വീതമാണ് വിളിക്കുക. പറഞ്ഞ സ്ഥലത്ത് എത്തുമ്പോൾ ടീച്ചറുടെ കോൾ വരും. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ മകനെ വിട്ടിട്ടുണ്ടെന്ന് പറയും. സ്വരം മാറ്റിയ കള്ളി ടീച്ചർ ഇയാൾ തന്നെയാണെന്ന വസ്തുത കുട്ടികൾ തിരിച്ചറിയില്ല. വിശ്വസിച്ച് സ്‍കൂട്ടറിൽ കയറുന്ന ഓരോ പെൺകുട്ടിയെയും വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കും. കോൾ വിവരങ്ങൾ പുറത്തറിയാതിരിക്കാൻ പെൺകുട്ടികളുടെ ഫോൺ ഇയാൾ കൈക്കലാക്കിയിട്ടാണ് വിട്ടയക്കുക.
പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും പരാതിയെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി കേസന്വേഷണം ഊർജ്ജിതമാക്കിയാണ് ഇയാളെ വലയിലാക്കിയത്. കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.










Comments