അമ്പരപ്പിക്കും ആയിരം കോടി! നെഹ്‍റുവിന്‍റെ കൊട്ടാരം വിൽക്കുന്നു
- പി. വി ജോസഫ്
- Sep 4
- 1 min read

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ആദ്യത്തെ ഔദ്യോഗിക വസതിയുടെ വിൽപ്പന ഏകദേശം ഉറപ്പായി. തീൻമൂർത്തി ഭവനിലേക്ക് താമസം മാറ്റുന്നതിന് മുമ്പ് അദ്ദേഹം താമസിച്ചിരുന്ന വസതിയുടെ വിൽപ്പന 1,100 കോടി രൂപക്കാണ് ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഡീൽ ആയിരിക്കും ഇത്. ന്യൂഡൽഹിയുടെ ഹൃദയ ഭാഗത്തുള്ള ലുത്യൻസ് ബംഗ്ലാവ് സോണിൽ മോത്തിലാൽ നെഹ്‍റു മാർഗ്ഗിലെ 3.7 ഏക്കർ സ്ഥലത്താണ് 24,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കൊട്ടാരം.
നിലവിൽ രാജസ്ഥാനിലെ മുൻ രാജകുടുംബത്തിലെ അംഗങ്ങളായ രാജ് കുമാരി കാക്കർ, ബീനാ റാണി എന്നിവരുടെ ഉടമസ്ഥതയിലാണ് ഈ ബംഗ്ലാവ്. 1400 കോടി രൂപയാണ് ഇവർ ചോദിച്ച വില. മദ്യ വ്യാപാര രംഗത്തെ ഒരു പ്രമുഖ വ്യവസായിയാണ് വില 1,100 കോടി രൂപ പറഞ്ഞുറപ്പിച്ചത്. ഇതിൽ ക്ലെയിമുകൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ അഭിഭാഷക സംഘം പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ച ശേഷമാണ്, ഉടമസ്ഥാവകാശം സംബന്ധിച്ച കൃത്യമായ അന്വേഷണം നടത്തി സെയിൽ പ്രോസസ് ഫൈനലൈസ് ചെയ്തിരിക്കുന്നത്.
ഡൽഹി ലുത്യൻസ് സോണിൽ 3000 ബംഗ്ലാവുകളാണ് ഉള്ളത്. മിക്കവയും മന്ത്രിമാരുടെയും ജഡ്‌ജിമാരുടെയുമൊക്കെ ഔദ്യോഗിക വസതികളാണ്. ഏകദേശം 600 ബംഗ്ലാവുകൾ ചില ശതകോടീശ്വരന്മാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവയാണ്.










Comments